കണ്ണൂരിൽ മണ്ണെടുക്കുന്നതിനിടെ പാറ ജെസിബിക്ക് മുകളിൽ അടര്‍ന്നുവീണ് ഓപറേറ്റര്‍ മരിച്ചു.


കണ്ണൂര്‍: മയ്യിലിനടുത്ത് അരിമ്പ്രയില്‍ അര്‍ധരാത്രി മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളില്‍ പാറഅർടർന്നു വീണ് ജെസിബി ഓപറേറ്റര്‍ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ നൗഷാദ്(29) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ യായിരുന്നു അപകടം. മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി അരിമ്പ്രയിൽ റോഡ് വികസനത്തിന്റെ പേരിൽ വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്. ആറുവരിപ്പാതയുടെ നിര്‍മാണത്തിനെന്ന പേരിലാണ് രാപ്പകലില്ലാതെ മണ്ണ് കൊണ്ടുപോകുന്നത്.
മണ്ണെടുക്കുന്നതിനിടയില്‍ മുകളില്‍ നിന്നും വലിയ പാറക്കല്ലുകളും മണ്ണും ജെസിബിയുടെ മുകളിലേക്ക് അടര്‍ന്നുവീഴുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ പി വി അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ മൂന്ന് മണിക്കൂറോളം കഠിന പരിശ്രത്തിനൊടുവിലാണ് മണ്ണിനടയില്‍ കുടുങ്ങിയ നൗഷാദിനെ പുറത്തെടുത്തത്.
മറ്റൊരു ജെസിബി എത്തിച്ച് മണ്ണും പാറയും പൊട്ടിച്ച് നീക്കിയ ശേഷം നൗഷാദ് കുടുങ്ങിക്കിടന്ന ജെസിബി കാബിന്‍ ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അഗ്‌നിശമന സേനയുടെ ആംബുലന്‍സിലാണ് മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചത്.
അസി.സ്‌റ്റേഷന്‍ ഓഫിസര്‍ ടി അജയന്‍, ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫിസര്‍മാരായ കെ വി സഹദേവന്‍, രാജന്‍ പരിയാരന്‍, സേനാംഗങ്ങളായ കെ സുധീഷ്, പി റിജു, എം ജി വിനോദ്, പി ശ്രീകാന്ത്, കെ ധനേഷ്, ടി വിജയ്, ഹോംഗാര്‍ഡുകളായ മാത്യു ജോര്‍ജ്, പി കെ ധനഞ്ജയന്‍, സി പി രജീന്ദ്രനാഥ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. .