സിനിമാ വാഗ്ദാനം നൽകി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ


പാലക്കാട്: സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ച് പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം ചുലൂര് പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ് കുമാറാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ പതിനാലുകാരിയെയാണ് ഇയാൾ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്.
ശിശുക്ഷേമ സമിതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും വിനോദ് കുമാർ ഒളിവിലായിരുന്നു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
അസിസ്റ്റന്റ് ഡയറക്ടറാണെന്നും, സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി വിനോദ് കുമാർ അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് സിനിമയില്‍ അഭിനയിപ്പിക്കാന്‍ എന്ന പേരില്‍ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയും ലോഡ്ജുകളിൽ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
തമിഴ്നാട്ടിലെ മധുര കൊട്ടയമ്പട്ടിയില്‍ നിന്നാണ് വിനോദ് കുമാറിനെ പിടികൂടിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിനോദ് കുമാര്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നതായി നോർത്ത് സബ് ഇൻസ്പെക്ടർ സി. കെ രാജേഷ് പറഞ്ഞു. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.