രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല പണി, സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനും ആവില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ


സമസ്തയെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്യുന്നുവെന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. സമസ്തക്ക് എല്ലാ രാഷ്ടീയ പാർട്ടികളുമായും ബന്ധമുണ്ട്. സമസ്തയുടെ നിലപാട് പറയുന്നതും പ്രസിഡന്റും സെക്രട്ടറിയുമാണ്. ഒരു രാഷ്ട്രീയക്കാർക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താൻ വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജില്ലാ സില്‍വര്‍ ജൂബിലി സമ്മേളനത്തിലായിരുന്നു സമസ്ത യുവജന സംഘം ജില്ലാ പ്രസിഡന്റ് സലീം എടക്കര പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണം. സാധാരണക്കാരിലേക്ക് മത നിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും സമസ്ത പ്രമേയത്തില്‍ പറയുന്നു.