വാതിൽ തുറന്നു വെച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ കർശന നടപടി: മോട്ടോർ വാഹന വകുപ്പ്


തിരൂരങ്ങാടി : വാതിൽ തുറന്നു വെച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി കർശനമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
ജില്ലയിൽ സ്റ്റേജ് കാര്യേജ് ബസുകളിൽ വാതിൽ അടക്കാതെ ഓടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ്
നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
വാഹനം സ്റ്റോപ്പിൽ നിർത്തിയതിനുശേഷം മാത്രം വാതിലുകൾ തുറക്കാവൂ എന്നും വാതിൽ അടച്ചതിനു ശേഷം മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂ എന്നുമുള്ള കർശന നിർദേശം ഡ്രൈവർമാർ പാലിക്കണം. ഹൈഡ്രോളിക് സംവിധാനം വഴി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകളുടെ പൂർണ്ണ നിയന്ത്രണം ഡ്രൈവറിൽ നിക്ഷിപ്തമാണ്.
നിർദേശം ലംഘിക്കുന്ന ഡ്രൈവറുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും
ബസുകൾക്കെതിരെ കോടതിവഴി നിയമനടപടികൾ എടുക്കുമെന്നും
എൻഫോഴ്സ്മെൻറ് ആർടിഒ. കെ. കെ. സുരേഷ് കുമാർ അറിയിച്ചു.
ഇത്തരം കേസുകൾക്ക് പിഴയടച്ച് രാജിയാവാൻ വ്യവസ്ഥയില്ല. ഡോർ തുറന്നുവച്ച സർവീസ് നടത്തുന്നത് യാത്രക്കാരും പൊതുജനങ്ങളും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.