കാറിൽ എണ്ണ നിറച്ച് പണം നല്കാതെ കടന്ന യുവാവ് പിടിയിൽ
1 min read

രാമപുരം യെസ്സാർ പെട്രോൾ പമ്പിൽ നിന്നും കാറിൽ ശനിയാഴ്ച പുലർച്ചെ ഫുൾ ടാങ്ക് പെട്രോൾ അടിച്ചതിന് ശേഷം പണം നൽകാതെ ഓടിച്ചു പോയ പ്രതികളിൽ ഒരാളെ കൊളത്തൂർ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ്, പടപ്പേങ്ങാട്, കായക്കോൽ ജാസിം എന്ന പത്തൊമ്പതുകാരനെയാണ് കൊളത്തൂർ സി.ഐ. പി.എം ഷമീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാർ പോലീസ്പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കറുത്ത ഹൂണ്ടായ് ഐ10 കാറിൽ വന്ന സംഘം 2500 രൂപയുടെ പെട്രോൾ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. കാറിൻ്റെ നമ്പർ വ്യാജമായിരുന്നെങ്കിലും കറുത്ത ഐ10 കാറിനെപ്പറ്റി കൊളത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. ഉടമ വാടകക്ക്കൊടുത്ത കാറിൽ GPS ഘടിപ്പിച്ചിരുന്നതിനാൽ ലൊക്കേഷൻ മനസ്സിലാക്കി പിന്തുടർന്നതിനാൽ ശനിയാഴ്ച രാത്രി 12 മണിയോടെ കാർ കണ്ടെത്തുകയായിരുന്നു. അന്നേരവും കാറിന്റെ നമ്പർ വീണ്ടും മാറ്റി പുറത്തിറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വെളളിയാഴ്ച്ച പുലർച്ചെ സമാന രീതിയിൽ ദേശീയ പാതയിൽ കാക്കഞ്ചേരിയിലെ പമ്പിൽ നിന്നും ഇവർ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് പണം കൊടുക്കാതെ വേഗത്തിൽ ഓടിച്ചു പോയവരാണെന്നും, പിടികൂടിയ പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ. റെജിമോൻ, എ.എസ്.ഐ ശിവദാസൻ, സി.പി.ഒ മാരായ ഷംസു, സത്താർ, വിപിൻചന്ദ്രൻ, മനോജ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.