വാരിയം കുന്നത്തിനെ തിരായ പരാമർശം; എ.പി. അബ്ദുള്ള ക്കുട്ടിക്കെതിരെ യൂത്ത് ലീഗ് പരാതി നൽകി
1 min read

തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദികളോട് ഉപമിച്ച എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും വർഗീയതയുണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശം. ഇതിനെതിരെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി യു.എ. റസാഖാണ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയത്.
അബ്ദുള്ളക്കുട്ടി നടത്തിയ പരാമർശം
,”അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. വാരിയംകുന്നന് സ്മാരകമുണ്ടാക്കാന്‍ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത്, ഇ.എം.എസിന്‍റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണമെന്നാണ്. ഇ.എം.എസ് പറഞ്ഞത് മുസ്‍ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്‍റെ കുടുംബത്തിന് പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതെങ്കിലും സ്മാരകമുണ്ടാക്കുന്നവര്‍ മനസ്സിലാക്കണം-; അബ്ദുല്ലക്കുട്ടി പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ച് ശിപാർശ ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടർന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന