അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും മോഷടിച്ചയാൾ പിടിയിൽ


മലപ്പുറം എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും മോഷടിച്ചയാൾ പിടിയിൽ. പള്ളിക്ക ബസാർ സ്വദേശി പ്രണവിനെ ഒളിയിടത്തിൽ നിന്നാണ് വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 5ന് രാത്രിയായിരുന്നു മോഷണം. 15 പവൻ സ്വർണവും പതിനായിരം രൂപയുമാണ് യുവാവ് കവർന്നത്.
അന്നേ ദിവസം പ്രണവിൻ്റെ അയൽവാസിയായ പാലക്കുഴി സലാമിന്റെ വീട്ടിൽ ആരുമില്ലായിരുന്നു. എല്ലാവരും ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു പ്രണവിൻ്റെ കവർച്ച. വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി. മോഷ്‌ടിച്ചത് 15 പവൻ സ്വർണവും പതിനായിരം രൂപയും. അലമാര കുത്തിത്തുറന്നാണ് ഇതെല്ലാമെടുത്തത്.
അടുത്ത ദിവസം വീട്ടുകാരെത്തിയപ്പോഴാണ് മോഷണക്കാര്യം തിരിച്ചറിഞ്ഞത്. മോഷണം നടന്ന വീടിനടുത്തൊരു ക്വാർട്ടേഴ്‌സിലാണ് പ്രതി പ്രണവ് താമസിക്കുന്നത്. കവർച്ചക്ക് പിന്നാലെ പ്രതി സ്ഥലം വിട്ടു. അയൽക്കാരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്. പിന്നാലെ പ്രണവിൻറെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയപ്പോൾ രാമനാട്ടുകരയിലെ ഒരു അക്കൗണ്ടിൽ രണ്ടുലക്ഷം രൂപ മോഷണ ദിനത്തിന് പിന്നാലെ നിക്ഷേപിച്ചതായി കണ്ടെത്തി.
പിന്നെ തെരച്ചിൽ പ്രണവിന് വേണ്ടിയായി. ഒടുവിൽ വണ്ടൂർ പൂളക്കലിൽ വച്ചാണ് പ്രണവിനെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെ മോഷണക്കാര്യം സമ്മിതിച്ചു. പ്രതിയുമായി ടത്തിയ തെളിവെടുപ്പിൽ ആറ് പവൻ കണ്ടെടുത്തു. ബാക്കി സ്വർണം വീണ്ടെടുക്കാനുണ്ട്. ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കസ്റ്റഡിയിൽ വാങ്ങി ബാക്കി സ്വർണം കൂടി കണ്ടെടുക്കൽ നടപടി തുടരുമെന്ന് വാഴക്കാട് എസ്എച്ച്ഒ അറിയിച്ചു