തിരൂരങ്ങാടിയിൽ എക്സൈസിൻ്റെ വൻ മയക്ക് മരുന്ന് വേട്ട: പന്താരങ്ങാടി സ്വദേശി പിടിയിൽ
1 min read

തിരൂരങ്ങാടി: പന്താരങ്ങാടിയിൽ നിന്നും മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പള്ളിതൊടിക വാടക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (24) നെയാണ് 41 ഗ്രാം MDMA, 21 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം ചരസ്, 55 ഗ്രാം കഞ്ചാവ് സഹിതം എക്സൈസിൻ്റെ വലയിലായത്.
ചെമ്മാട് പന്താരങ്ങാടിയിൽ രാത്രി കാല ഹോട്ടലിൻ്റ മറവിൽ വൻതോതിൽ ലഹരി വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ലോക് ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നത് മൂലം ലഹരി ആവശ്യക്കാർ വിദ്യാർഥികളുൾപ്പെടെ യുള്ളവർ ഇയാളുടെ വീട് പരിസരത്തെത്താറുണ്ടെന്നും കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടെന്നും എക്സൈസ് അറിയിച്ചു.
പിടികൂടിയ മയക്ക് മരുന്നുകൾക്ക് വിപണിയിൽ 75 ലക്ഷം വിലവരുമെന്നും ഇയാളുടെ സംഘാംഗങ്ങളെ ഉടൻ പിടികൂടാനാവുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.
പരിശോധനയിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, സാഗിഷ് സി, നിതിൻ ചോമാരി, സുഭാഷ് ആർ യു, ജയകൃഷ്ണൻ വനിത ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.