മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് മോഷണം: ഒമ്പതര ലക്ഷം രൂപ കവർന്നു

പ്രതീകാത്മക ചിത്രം

മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് മോഷണം. അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കവർന്നു.. മൂന്നിയൂർ കളത്തിങ്ങൽ പാറ അരീപാറ സ്വദേശി കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ ഷബാസിൻ്റെ കോയാസ് വീട്ടിലാണ് മോഷണം നടന്നത്.
ഷബാസ് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയ ദിവസമാണ് മോഷണം നടന്നത്. പഴയ വീട്ടിൽ നിന്നും സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നുവെങ്കിലും അലമാറയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ഒന്നും മാറ്റിയിരുന്നില്ല.
ഈ വീട്ടിൽ ആൾ താമസമുണ്ടായിരുന്നില്ല. പഴയ വീടിൻ്റെ പിറകിലെ ഡോർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നിരിക്കുന്നത്. പുലർച്ചെ 12.30നും 2.30 നുമിടയിലാണ് മോഷണം നടന്നതെന്ന് സംശ യിക്കുന്നു. മോഷ്‌ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
അലമാറയുടെ പൂട്ട് തകർത്താണ് മോഷ്ടാവ് പണം കവർന്നിട്ടുള്ളത്. എന്നാൽ അലമാറയിൽ തന്നെ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടാവിന്റെശ്രദ്ധയിൽ പെടാത്തത് കാരണം അത് നഷ്ടപ്പെട്ടില്ല.
തിരൂരങ്ങാടി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.. കേസെടുത്തു അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലം പരിശോധിക്കും.