പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു മോഷണം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ


പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു മോഷണം നടത്തുന്ന അന്തർ ജില്ലാ മോഷ്ടാവ് കിഷോർ എന്ന ജിമ്മൻ കിഷോർ പോലീസ് പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ കിഷോർ എന്ന ജിമ്മൻ കിച്ചു (25) നെയാണ് മലപ്പുറംഡി.വൈ.എസ്.പി. മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് ഇന്നലെ വൈകീട്ട് പരപ്പനങ്ങാടിയിൽ വെച്ച് പിടികൂടിയത്.
പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണകേസുകൾ റിപ്പോർട്ട് വന്നതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇരുന്നൂറോളം സി.സി.ടി.വി.കൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലാവുന്നത്.
പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ഞോളാം കേസുകൾക്കാണ് തുമ്പായത്. പോലീസ് പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്ന ആഡംബര ഇരുചക്രവാഹനവും പോലീസ് കണ്ടെടുത്തു.
രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെൺ സുഹൃത്തുക്കളുമായി കറങ്ങി നടന്നു ആർഭാടം ജീവിതം നയിക്കുകയാണ് പതിവ്.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, അത്തോളി.കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തോളം കേസിലെ പ്രതിയാണ് കിഷോർ.
മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ദിനേഷ്‌കുമാർ പി.ആർ..അജയൻ
എ.എസ്.ഐ. മാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ ഐ.കെ.ദിനേഷ് , പി. സലീം, ആർ.ഷഹേഷ്, കെ.കെ.ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.