അഭിഭാഷകനെ എസ്.ഐ അധിക്ഷേപിച്ച സംഭവം: പൊലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി


കൊച്ചി: കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനെ എസ്.ഐ. അധിക്ഷേപിച്ച സംഭവത്തിൽ ഹൈകോടതി വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവ് ജനുവരി 18ന് വീഡിയോ കോൺഫറൻസിലൂടെ വിശദീകരണം നൽകാനാണ് നിർദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് നടപടി. പൊലീസിന്‍റെ പെരുമാറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സംഭവത്തിൽ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചത്.
ആലത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. റിനീഷും തമ്മിലാണ് പ്രശ്നമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയതായിരുന്നു അഭിഭാഷകൻ.
വണ്ടി വിട്ടു തരാതിരിക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായതെന്ന് അഭിഭാഷകൻ പറയുന്നു. എന്നാൽ, ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞതോടെ അഭിഭാഷകൻ കയർക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആലത്തൂർ, ചിറ്റൂർ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.