കേരള പിറവി ദിനത്തില്‍ കേരളീയത്തിന് തുടക്കം
1 min read

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 നു തുടക്കം. മലയാളികളുടെ മഹോത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കേരളീയം ഒരാഴ്ചക്കാലം തലസ്ഥാനത്തു ഉത്സവ ഛായ തീർക്കും.
രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.
നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ.(ഡോ)അമര്‍ത്യസെന്‍, ഡോ.റൊമില ഥാപ്പര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്.സോമനാഥ്, വെങ്കി രാമകൃഷ്ണന്‍, ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ.തോമസ് പിക്കറ്റി, അഡ്വ.കെ.കെ.വേണുഗോപാല്‍, ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. കവടിയാർ മുതൽ കിഴക്കേകോട്ട വൈകുന്നേരങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നിയമസഭാ മന്ദിരത്തിലെ പുസ്തകോത്സവം ഇന്ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും.
നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസന നേട്ടങ്ങളും സംസ്‌കാരികത്തനിമയും പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്ന ഇരുപത്തിയഞ്ച് സെമിനാറുകളും ഉണ്ടാകും.കേരളപ്പിറവി മുതല്‍ സംസ്ഥാനം വിവിധ മേഖലകളില്‍ കൈവരിച്ച വികസന നേട്ടങ്ങളും ഇതിലേക്കു നയിച്ച നയങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയാണിത്.
നിയമസഭ,ടാഗോര്‍ തിയേറ്റര്‍,ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം,മാസ്‌കോറ്റ് ഹോട്ടല്‍ സിംഫണി ഹാള്‍,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ അഞ്ചു വേദികളിലായി നടക്കുന്ന സെമിനാറില്‍ വിവിധ മേഖലകളില്‍ ലോകപ്രശസ്തരായ പണ്ഢിതര്‍, ഗവേഷകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന സെമിനാറില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.
കൃഷി,ഭൂപരിഷ്‌കരണം,മത്സ്യബന്ധനം,ക്ഷീരവികസനം, ഭക്ഷ്യസുരക്ഷ, ജലവിഭവങ്ങള്‍, ക്ഷേമവും വളര്‍ച്ചയും, കേരളത്തിന്റെ സമ്പദ് ഘടന,വ്യവസായം, വിവരസാങ്കേതിക വിദ്യ,സഹകരണ സ്ഥാപനങ്ങള്‍, തൊഴില്‍,പ്രവാസികള്‍,പ്രാദേശിക സര്‍ക്കാരുകളും ഇ ഗവേണന്‍സും,പട്ടിക ജാതി-പട്ടിക വര്‍ഗ വികസനം, സാമൂഹിക നീതി,ലിംഗനീതിയും വികസനവും, മഹാമാരിയുടെ കാലത്തെ പൊതുജനാരോഗ്യവും ആരോഗ്യ നയവും, വിദ്യാഭ്യാസം, സംസ്‌കാരം, വിനോദ സഞ്ചാരം, മാധ്യമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക.