കഞ്ചാവാണെന്ന് പറഞ്ഞു ഉണങ്ങിയ പുല്ല് നൽകി പണം തട്ടി: പ്രതി വന്ന ഓട്ടോ കവർന്ന അഞ്ചംഗ സംഘം പരപ്പനങ്ങാടിയിൽ പിടിയിൽ.


പരപ്പനങ്ങാടി: കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.
എ.ആർ.നഗർ സ്വദേശികളായ നെടുങ്ങാട്ട് വിനോദ് കുമാർ (38), വാൽപ്പറമ്പിൽ സന്തോഷ് (46), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറ വരിക്കോളി മജീദ് (45),
കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശൻ (47) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ട്രിപ്പ് വിളിച്ച് തലപ്പാറ ഭാഗത്ത് പോകുകയും അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ, സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശൻ, മജീദ് എന്നവർക്ക് വേണ്ടി റഷീദ് കഞ്ചാവ് പറഞ്ഞു ഉറപ്പിച്ചിരുന്നു.
എന്നാൽ കഞ്ചാവ് ലഭ്യച്ചത് കുറഞ്ഞതിനാൽ പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റിൽ ആക്കി റഷീദ് വിനോദ് കുമാറിന് നൽകി 20000 രൂപയും കൈപ്പറ്റി. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോയ റഷീദിന്റെ വെപ്രാളം കണ്ട് സംശയം തോന്നിയ വിനോദ് കുമാർ കവർ പരിശോധിച്ചു നോക്കിയപ്പോൾ കഞ്ചാവിന് പകരം ഉണങ്ങിയ പുല്ലായിരുന്നു.
ഓട്ടോറിക്ഷയെ പിന്തുടർന്ന് വിനോദ് കുമാറും ഇയാളുടെ കൂടെയുള്ള സന്തോഷ്, ഗോപി, മജീദ്, ദിനേശൻ എന്നിവർ ചേർന്ന് ഓട്ടോ പിടികൂടി. ഇതോടെ റഷീദ് ഓട്ടോയിൽ നിന്നുംചാടി ഓടി രക്ഷപ്പെട്ടു. റഷീദിനെ ഓടിയതോടെ ഇവർ റഷീദ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ ഭീഷണിപ്പെടുത്തി അയാളുടെ ഓട്ടോറിക്ഷ കവർന്ന് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ച് വെക്കുകയായിരുന്നു.
തുടർന്ന് ഓട്ടോഡ്രൈവർ പരപ്പനങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് മണിക്കൂറിനുള്ളിൽ തന്നെ അന്വേഷണം നടത്തി അഞ്ച് പ്രതികളെയും പോലീസ് പിടികൂടി.
പിടികൂടിയ എസ്.ഐ അജീഷ്, കെ. ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സി.പി.ഒ മാരായ മഹേഷ്, ലത്തീഫ്, രഞ്ജിത്ത്, രമേഷ്, വിബീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.