ഇ- ഓഫീസ് സംവിധാനം തകരാറിലായി; സർക്കാർ ഫയൽനീക്കം 100 മണിക്കൂറിലേറെ തടസ്സപ്പെട്ടു
1 min read

തിരുവനന്തപുരം: കേരള ഐ ടി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ (എസ്‌ഡിസി) ഹാർഡ്‌വെയർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ ഇ-ഓഫീസ് സംവിധാനം തകരാറിലായത് സർക്കാരിന്റെ എല്ലാ ഫയൽ നീക്കങ്ങളെയും ബാധിച്ചു. വെള്ളിയാഴ്ചയാണ് സംവിധാനത്തിൽ തകരാറുണ്ടായത്. ഇപ്പോൾ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു, എന്നാൽ ബാക്കപ്പ് ഹാർഡ്‌വെയർ സിസ്റ്റം തകരാനുള്ള കാരണങ്ങൾ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ട് അടുത്ത കാലത്തായി പേപ്പർ രഹിത ഓഫീസുകളിലേക്ക് മാറിയതോടെ വിവിധ വകുപ്പുകളിലെ ഫയൽ കൈകാര്യം ചെയ്യുന്നതിന്റെ ഭൂരിഭാഗവും ഇ-ഓഫീസ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്.
ഹാർഡ്‌വെയർ തകരാറിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഇ-ഓഫീസ് സംവിധാനം സ്തംഭിച്ചത്. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കും (KSWAN) കിട്ടുന്നുണ്ടായിരുന്നില്ല. സാങ്കേതിക സംഘം ആദ്യം പ്രശ്നം പരിഹരിച്ചെങ്കിലും സിസ്റ്റം വീണ്ടും തകരാറിലായി. തിങ്കളാഴ്ചയോടെ ഭാഗികമായി പ്രശ്നപരിഹാരമുണ്ടായെങ്കിലും സാങ്കേതിക വിദഗ്ധരുടെ സംഘവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും തകരാറിന്റെ കാരണം കണ്ടെത്തുന്നതിനുള്ള ചർച്ചകളിലും വിശകലനങ്ങളിലുമായിരുന്നു. മുൻപും ഇ-ഓഫീസ് സംവിധാനം തകരാറിലായിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട കാലയവിലേക്ക് ഈ സംവിധാനം തകരാറിലായത് ഇതാദ്യമാണ്.
തകരാറുണ്ടാകാൻ കാരണമെന്തെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇപ്പോൾ ഏത് ഹാർഡ്‌വെയറിലാണ് തകരാറ് സംഭവിച്ചതെന്ന് വ്യക്തതയുണ്ട്. സാധാരണയായി, ഒരു ഹാർഡ്‌വെയർ പരാജയപ്പെടുമ്പോൾ ഒരു ബാക്കപ്പ് സിസ്റ്റം പ്രവർത്തിക്കാറുണ്ട്. എന്നാൽ, ഇവിടെ, ബാക്കപ്പ് ഹാർഡ്‌വെയർ സിസ്റ്റവും പരാജയപ്പെട്ടു. ഇത് ഒരു അപ്രതീക്ഷിത സാഹചര്യമാണ്. ലോഗുകൾ പരിശോധിച്ച് പുറത്തുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചാലേ യഥാർത്ഥ കാരണം വ്യക്തമാകൂ- ഉദ്യോഗസ്ഥൻ പറഞ്ഞു.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് ഇ-ഓഫീസ് ആപ്ലിക്കേഷൻ വിന്യസിച്ചിരിക്കുന്നത്. ഐടി മിഷനാണ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഏജൻസി. സംസ്ഥാന സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകൾ, കമ്മീഷണറേറ്റുകൾ എന്നിവിടങ്ങളിലെ 90 ശതമാനത്തിലധികം ഫയലുകളും ഇപ്പോൾ ഇ-ഓഫീസ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.
സാങ്കേതിക തടസ്സം വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് വിവരം. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, കമ്മീഷണറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള ഫയൽ നീക്കവും തടസപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് നിരാശരായി മടങ്ങേണ്ട അവസ്ഥയാണുള്ളത്. നിയമവകുപ്പ് ഒഴികെ സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ്‍വെയറിന്‍റെ പുതിയ പതിപ്പിലേക്ക് മാറുന്നതിന്‍റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടിരുന്നു. ഒരുദിവസം കുറഞ്ഞത് 30,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
ദിവസേന 1500 പുതിയ ഫയലുകളുണ്ടാകുന്നത്. ഒരു പേജുള്ള ഫയൽ മുതൽ 1000 പേജുള്ള ഫയൽവരെയാണ് സെക്രട്ടേറിയറ്റിലെത്തുന്നത്.