മലദ്വാരത്തിൽ ഒളിപ്പിച്ചത് നാല് ക്യാപ്സ്യൂളുകളിലായി ഒരു കിലോയിലധികം സ്വർണം; മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ
1 min read

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന സ്വർണം ആണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.065 കിലോ ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ഇന്ന് രാവിലെ 10.15 ന് ദുബായില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ ആണ് (നമ്പർ 6E 89) നൗഫൽ കരിപ്പൂർ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നൗഫലിന് പക്ഷേ പോലീസിനെ വെട്ടിക്കാനായില്ല. മുന്‍കൂട്ടി ലഭിച്ച രഹഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ നൗഫല്‍ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുക ആയിരുന്നു.
എക്സ്റേ പരിശോധനയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു. നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 59-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.
കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് അമ്പത്തി ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 47 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.