പിസി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ.


തിരുവനന്തപുരം: മുൻ എംഎൽഎ പി. സി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ. സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ കേസെടുത്തത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 354,354എ വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാകേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു.
ഈ സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ പേടിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിന് എത്തിയപ്പോൾ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് യുവതി മുൻപ് പറഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞിരുന്നു.