നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യ മാകുന്നു; 40 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കി


തിരൂരങ്ങാടി: വാട്ടര്‍ അതോറിറ്റിയുടെയോ മറ്റോ കുടിവെള്ള പദ്ധതികളില്ലാത്ത നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നാല്‍പത് കോടി രൂപയുടെ പദ്ധതി തെയ്യാറാക്കിയതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
സന്‍സദ് ആദര്‍ശ് ഗ്രാമ പഞ്ചായത്തായ നന്നമ്പ്രയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.. ജലജീവന്‍ മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നന്നമ്പ്രയില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ചുള്ളിക്കുന്നില്‍ വാങ്ങിയ 71 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ഏഴായിരത്തിലധികം വരുന്ന മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്കഷന്‍ നല്‍കുന്ന രീതിയില്‍ 40 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
സ്ഥലം രജിസ്‌ട്രേഷനുള്ള അനുമതി കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും ലഭ്യമായിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ വിശദമായ പദ്ധതി രേഖ സര്‍ക്കാരിന് അനുമതിക്കായി സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി രേഖ ഏകദേശം തെയ്യാറാക്കി കഴിഞ്ഞതായും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ ഇ.ടിക്ക് പുറമെ പി.കെ അബ്ദുറബ്ബ് എം.എല്‍.എ,പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, തേറാമ്പില്‍ ആസിയ, സ്ഥിര സമിതി അധ്യക്ഷന്‍ ഷമീര്‍ പൊറ്റാണിക്കല്‍, സി. ബാപ്പുട്ടി, പഞ്ചായത്ത് സെക്രട്ടറി ബിസ്‌ലി ബിന്ദു, ഡി.ആര്‍.ഡി എ പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ ഷംസുദ്ധീന്‍, തിരൂരങ്ങാടി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എകസിക്യൂട്ടിവ് എഞ്ചീനിയര്‍ ശ്രീജിത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.