വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ


പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു.
മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
അതെ സമയം ഫീസടയ്ക്കേണ്ട തിയതി നിശ്ചയിച്ചത് സർവകലാശാലയാണെന്നും കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പാലക്കാട് എം.ഇ.എസ് പ്രിൻസിപ്പൽ പി.അനിൽ പറഞ്ഞു. അഞ്ചാം തിയതിയാണ് പരീക്ഷ നടക്കുന്നത്. ജനുവരി പത്തിനായിരുന്നു പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തിയതി. സര്‍വകലാശാലക്ക് ഓണ്‍ലൈനായും ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ വഴിയും കോളേജ് തലത്തില്‍ ഒന്നിച്ചും ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. പഠിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഫീസ് അടക്കാത്തതിന്‍റെ കാരണമായി മരണപ്പെട്ട ബീന അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.