ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം 15 ആയി


ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയകേസിൽ ആർ.എസ്.എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ. ആര്‍.എസ്.എസ് ആലുവ ജില്ലാ പ്രചാരക് അനീഷ് ആണ് അറസ്റ്റിലായത്. ഗൂഢാലോചന നടത്തിയ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് അനീഷ് ആലുവ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കി നല്‍കുകയായിരുന്നു. ഇതോടെ ഷാന്‍ വധത്തില്‍ പിടിയിലായവരുടെ എണ്ണം 15 ആയി.
ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും രണ്ട് മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തനെ കൊന്നതിനുള്ള പ്രതികാരമാണ് ഷാനിന്റെ കൊലപാതകം. കൊലപാതകം ആസൂത്രണം ചെയ്തത് ചേർത്തലയിൽ വച്ചെന്നും പൊലീസ് പറയുന്നു.
ഡിസംബർ 15ന് രഹസ്യ യോഗം ചേർന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചുവെന്നും ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായവും കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഡിസംബർ 11ന് രാത്രിയും 12ന് പുലർച്ചെയുമായാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലർച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്. ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലർച്ചെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.