ഭരണത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരുടെ മെക്കിട്ട് കയറിയാല്‍ പാര്‍ട്ടിയ്ക്ക് പുറത്തായിരിക്കും സ്ഥാനം; മുന്നറിയിപ്പുമായി കോടിയേരി


സി.പി.ഐ.എം പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർടിക്ക് പുറത്താണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.
എൽഡിഎഫ് സർക്കാർ സിപിഎമ്മിന്റെമാത്രം സർക്കാരല്ല, എല്ലാവരുടെയും സർക്കാരാണ്. അതുകൊണ്ട്, എല്ലാവർക്കും നീതി എന്നതാണ് പാർടി കാഴ്ചപ്പാട്. സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും, അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാനഭരണത്തിൽ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ, മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ലെന്നും കോടിയേരി കൂട്ടിചേർത്തു. പാർടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളനപ്രതിനിധികളുടെയും തിരഞ്ഞെടുപ്പിനെ പാർടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ല. അതായത്, കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിംലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സി.പി.ഐ.എം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർടി അംഗീകരിക്കുകയില്ലെന്നും കോടിയേരി വ്യക്തമാക്കി.