തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി റാലി


നിരോധനാജ്ഞയില്‍ ആളുകള്‍ കൂടിചേരരുതെന്നും പ്രതിഷേധങ്ങളോ പരിപാടികളോ നടത്തരുതെന്നും കലക്ടര്‍ എടുത്ത് പറഞ്ഞിരുന്നു. കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമാണ് പ്രകടനം നടത്തിയത്. ബിജെപി തലശ്ശേരി ഓഫീസിലെത്തിയ ശേഷമാണ് പ്രകടനം നടത്തിയത്. നിലവില്‍ പത്ത് മിനിറ്റനകം പ്രതിഷേധം കഴിഞ്ഞ് മടങ്ങണമെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മാരുടെയും, ജില്ല പൊലീസ് മേധാവി ആര്‍ ഇളങ്കോയുടെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്നു.
‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളികളും കേള്‍ക്കില്ല, ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’ എന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി- ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധമാണ് നഗരത്തിൽ നടന്നത്. ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ സംഘടനകൾ ആർഎസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്താണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.