ആർഎസ്എസ് വിദ്വേഷ മുദ്രാവാക്യം; തലശേരിയിൽ നിരോധനാജ്ഞ


തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തിയ്യതി വരെയാണ് നിരോധനാജ്ഞ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ആർ.എസ്.എസ് വിദ്വേഷ മുദ്രാവാക്യമുയർത്തയത് പ്രദേശത്ത് സംഘർഷ സാധ്യതയിലേക്ക് നീങ്ങിയെന്ന് കാട്ടിയാണ് കളക്ടരുടെ നടപടി.
‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളികളും കേള്‍ക്കില്ല, ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’ എന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.
പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി ആര്‍എസ്എസ് പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധമാണ് നഗരത്തിൽ നടന്നത്. ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ സംഘടനകൾ ആർഎസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.