കെ റെയിൽ പദ്ധതിയുമായി മുമ്പോട്ട് പോകും; പരിസ്ഥിതി ലോലപ്രദേശം ഉൾപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി


കെ റെയിൽ പദ്ധതിയുമായി സർക്കാർ മുമ്പോട്ടുപോകുമെന്നും കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള പാതയിൽ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉൾപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ തടയാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ് വികസനം നടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂർണ ഹരിതപദ്ധതിയാണ്. ആളുകൾ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതിൽ കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെ റെയിൽ ബാധ്യത സംസ്ഥാന സർക്കാർ വഹിക്കാൻ തയ്യാറാണ് മുൻപ് സഹകരിച്ച് നിന്നവർ ഇപ്പോൾ ചില തൊടുന്യായങ്ങളുമായി വരുകയാണ്. കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49 ശതമാനം ഓഹരി കേന്ദ്രവും 51 ശതമാനം ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.