ഇനി രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താം: വ്യവസ്ഥയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍


സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥയിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി ഉത്തരവിറക്കി. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയിലും പോസ്റ്റ്മോര്‍ട്ടം അനുവദിക്കാം. ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി.
വെളിച്ചത്തിൻ്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.
എന്നാല്‍ വര്‍ഷങ്ങളായി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്.
ആശുപത്രിയുടെ ഫിറ്റ്‌നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാള്‍ വിലയിരുത്തി തെളിവുകള്‍ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.