മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസ്: നാല് പേര്‍ക്ക് വധശിക്ഷ


നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ. 2013 ഒക്ടോബർ 27 ന് പട്നയിലെ ബിജെപി റാലിക്കിടെയാണ് സ്ഫോടനം നടന്നത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ.
കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു. ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് സ്ഫോടന പരമ്പര നടന്നത്. മോദിയുടെ നേതൃത്വത്തിൽ ഹങ്കർ റാലി നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഗാന്ധി മൈതാനിലും പരിസരങ്ങളിലുമായി വച്ച 17 ബോംബുകളിൽ ഏഴെണ്ണമാണു പൊട്ടിയത്.
2013 നവംബറിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. പിന്നാലെ 2014 ൽ സംഭവത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് ഹൈദർ അലിയെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 250 സാക്ഷികളെയാണ് പ്രൊസിക്യുഷൻ ഹാജരാക്കിയത്.