കേരളത്തിൽ നോക്കുകൂലി തടയാൻ കർശന നടപടി; മന്ത്രി വി. ശിവൻകുട്ടി


സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി. ശിവൻകുട്ടി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ജില്ലാതല തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെയും തൊഴിലാളി യൂണിയൻ നേതാക്കളെയും ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തിൽ തൊഴിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ലേബർ സെക്രട്ടറിയും കമ്മീഷണറും പങ്കെടുക്കുന്ന തൊഴിലാളി സംഘടനകളുടെ യോഗം ചേരും. നോക്കുകൂലി ഇല്ലാതാക്കാനുള്ള സർക്കാർ നടപടികൾക്ക് തൊഴിലാളി സംഘടനകളുടെ പിന്തുണയുണ്ട് എന്നത് വ്യക്തമാണ് .
നോക്കുകൂലിയുമായി ബന്ധപ്പെട്ട തൃശൂരിൽ 11 തൊഴിൽ കാർഡുകൾ റദ്ദാക്കിയ ജില്ലാ ലേബർ ഓഫീസറുടെ നടപടിയെ അഭിനന്ദിച്ചു. നോക്കുകൂലി ശ്രദ്ധയിൽ പെട്ടാൽ ഈ രീതിയിൽ സംസ്ഥാനത്തെമ്പാടും നടപടികളെടുക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു.
ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കാര്യം പരിഗണനയിലുണ്ട് . ഹെഡ്‌ലോഡ് രജിസ്ട്രേഷൻ കാർഡ് മൂന്നു ലക്ഷത്തോളം പേർ വാങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി പേർ ഇപ്പോൾ ഈ തൊഴിൽ മേഖലയിൽ ഇല്ല എന്ന ആരോപണമുണ്ട് . ഇക്കാര്യവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കെടുപ്പ് നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലേബർ സെക്രട്ടറി മിനി ആന്റണി, ലോ സെക്രട്ടറി വി ഹരി നായർ, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര, അഡീഷണൽ ലേബർ കമ്മീഷണർ, ജോയിന്റ് കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.