സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; തീരുമാനം ഉന്നതതല യോഗത്തിൽ; ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും..


സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി. ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത.
സ്വർണക്കടകൾ, ടെക്സ്റ്റൈലുകൾ, ചെരിപ്പുകടകൾ, സ്കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകും.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നൽകുക. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. സ്പെയർ പാർട്ടുകൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും.
കള്ളുഷാപ്പുകൾക്ക് ഭാഗികമായി പ്രവർത്തിക്കാനുള്ള അനുവാദം നൽകാനും തീരുമാനം എടുത്തിട്ടുണ്ട്. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.