ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല


കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്കുള്ള യാത്ര. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തിൽ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്.
അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു. കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. വിയ്യൂർ ജയിലിലെ ഏകാന്ത തടവിൽ ആണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുക.
ഇവിടെ അന്തേവാസികൾക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണത്തിനും പുറത്തിറങ്ങാൻ അനുവാദമില്ല. നേരിട്ട് സെല്ലിൽ എത്തിച്ച് നൽകും. 4.2 മീറ്ററാണ് സെല്ലുകളുടെ ആകെ ഉയരം. പുറത്ത് ആറ് മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റുമുള്ള മതിൽ, ഇതിനുമുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതവേലി, മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവർ എന്നിവയാണ് വിയ്യൂരിന്റെ പ്രത്യകത.
536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോഴുള്ളത് 125 കൊടും കുറ്റവാളികളാണ്. ആകെ 300 തടവുകാരാണ് ജയിലിലുള്ളത്. 535 തടവുകാരെ പാർപ്പിക്കാമെങ്കിലും 40 ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. നിലവിൽ റിപ്പർ ജയാനന്ദൻ, ചെന്താമര തുടങ്ങിയ കുറ്റവാളികളും വിയ്യൂർ സെൻട്രൽ ജയിലിലാണ്.