22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം


22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി. ആലപ്പുഴയുടെ പാതയോരങ്ങളില്‍ കണ്ണുനിറച്ച് നെഞ്ചിടറി വിഎസിനായി ജനക്കൂട്ടം കാത്തുനിൽക്കുകയായിരുന്നു. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ പൂര്‍ത്തിയായി കഴിഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തി. കാസര്‍കോട് കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി കാത്തുനില്‍ക്കുകയാണ്. ആയിരക്കണക്കിനാളുകളാണ് വേലിക്കകത്ത് വീട്ടിലും അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയിരിക്കുന്നത്.
അഞ്ചുമണിയോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയക്രമത്തിലൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷടക്കം പറഞ്ഞത്.