അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും വിരാമം ; പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു.


റിപ്പോർട്ട്: ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തെരച്ചിലിനും പരിസമാപ്തി. പാലതിങ്ങൽ പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉച്ചക്ക് കൂട്ടുകാരുമായി ന്യൂകട്ടിൽ കുളിക്കാനിറങ്ങിയത്.
ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു.
കുട്ടികൾ അപകടത്തിൽപെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താൻ കഴിഞ്ഞില്ല.
പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു.
തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് (ഞായറാഴ്ച) രാവിലെ10 മണി വരെ നീണ്ടു.
ഇതിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞതായുള്ള വിവരം ലഭിക്കുന്നത്.
പാലത്തിങ്ങലിൽ നിന്ന് തിരച്ചിലിനിടെ ബന്ധുക്കൾ അഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തുകയും ഫോട്ടൊ കണ്ട് തിരച്ചറിയുകയുമായിരുന്നു.
പിന്നീട് ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തി ഉറപ്പ് വരുത്തുകയുമായിരുന്നു.
ഡി എൻ.എ ടെസ്റ്റടക്കം വേണ്ടതിനാൽ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം താനൂർ
മരക്കാർ കടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
പിതാവ്: ഷാജഹാൻ
മാതാവ്: നിസാമി
സഹോദരങ്ങൾ: നിയാസ്, നിജാസ്, റിയാസ്, ഫാത്തിമ നിയ