പരപ്പനങ്ങാടിയിൽ കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി ; പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ.


വള്ളിക്കുന്ന് : കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ.
വള്ളിക്കുന്ന് അരിയല്ലൂർ പരപ്പാൽ ബീച്ചിലെ കോട്ടിൽ കണ്ണൻ്റെ പുരക്കൽ സുൽഫിക്കറി (24)നെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാലിന് ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.
രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം ഒട്ടുംപുറം സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്ബോൾ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കേസിൽ ഉൾപ്പെട്ട സഫീർ എന്നയാളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം സുൽഫിക്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക ശ്രമമുൾപ്പെടെ മൂന്നോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.