പാചക വാതക വില വർധിപ്പിച്ചു: സിലിണ്ടറിന് 50 രൂപ കൂട്ടി


ന്യൂഡൽഹി: പാചക വാതക വിലയിൽ വർധന. എൽപിജി സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. പൊതുവിഭാഗത്തിലെയും പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (പിഎംയു ഗുണഭോക്താക്കൾക്കും ഈ വർധന ബാധകമാണ്. പുതുക്കിയ വിലകൾ ഏപ്രിൽ എട്ട് മുതൽ പ്രാബല്യത്തിൽ വരും.
14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായാണ് വർധിപ്പിച്ചത്. ഉജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 503 രൂപയിൽ നിന്ന് 553 രൂപയായും വില ഉയരും.
പെട്രോളിനും ഡീസലിനും ഇത്തവണ എക്സൈസ് ഡ്യൂട്ടി ഇനത്തിൽ രണ്ടു രൂപ വർധിപ്പിച്ചാണ് വില കൂട്ടിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിൽ എട്ട് മുതൽ ഈ വർധനവും പ്രാബല്യത്തിലാവും.
അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ കുറവു വരേണ്ടതാണ്. ഈ സാഹചര്യത്തിലാണ് വിലകൂട്ടൽ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോൾ അത് സ്വാഭാവികമായി ഉപഭോക്തൃരാജ്യങ്ങളിലെയും വിപണിയിൽ പ്രതിഫലിക്കുക സാധാരണമാണ്.
എന്നാൽ ഇങ്ങനെ കുറവ് വരാൻ സാധ്യതയുള്ള തുക നികുതി വർധിപ്പിച്ച് ഉപഭോക്താക്കളിലേക്ക് എത്താതെ തടയുകയാണ് പെട്രോൾ ഡീസൽ വിലവർധനവിൽ ചെയ്തിരിക്കുന്നത്.
എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം നേരിട്ടതിനെ തുടർന്നാണ് വില വർധന എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോളിയം ഉത്പന്നങ്ങൾക്ക് വില കുറയ്ക്കാതെ കമ്പനികൾ വൻ ലാഭം കൊയ്യുകയാണ്.. കൂടാതെ സബ്സിഡി ഇനത്തിൽ സർക്കാരിന് 41,338 കോടിയുടെ നഷ്ടമുണ്ടായെന്നും ഇത് നികത്താനാണ് വില വർധിപ്പിച്ചതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്.