വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ; മരിച്ചവരുടെ എണ്ണം 694 ആയി; 1670 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു


വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 694 ആയി. 1670 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.
70 നിർമാണ തൊഴിലാളികളെ കാണാതായി വിവരമുണ്ട്. നിരവധി പേർ കെട്ടിടവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.
ഭൂചലനത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ച മ്യാൻമാർ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയെ ശാന്തതയോടെ നേരിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കോക്കിലും ,മ്യാൻമാറിലും അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിൽ ഓഹരി വിപണികളിലെ വ്യാപാരം നിർത്തി. മെട്രോ റെയിൽ സർവീസുകൾ റദ്ദാക്കി.
ചൈനയിലും, ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. കൊൽക്കത്ത, ഇംഫാൽ, മേഘാലയയിലെ ഗാരോ കുന്നുകൾ ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്കായി പ്രാർഥിക്കുന്നുവെന്നും, എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തായ്‌ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു. ഫ്രാൻസ് ,യൂറോപ്യൻ യൂണിയനും ദുരിതബാധിത മേഖലകളിൽ സഹായം വാഗ്ദാനം ചെയ്തു.