എടപ്പാളിൽ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്


മലപ്പുറം എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ പിടിയിൽ. പൊന്നാനി സ്വദേശി മുബഷിര്‍ (19, മുഹമദ് യാസിര്‍(18) എന്നിവരും 17 വയസുകാരനുമാണ് പിടിയിലായത്.
കുറ്റിപ്പാല സ്വദേശിയായ 18കാരനാണ് മര്‍ദനമേറ്റത്. 18കാരനോട് അക്രമി സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പറില്ലെന്ന് പറഞ്ഞതോടെ ആയിരുന്നു സംഭവം. കയ്യിൽ കരുതിയ വടിവാൾ എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഓടി രക്ഷപ്പെട്ട വിദ്യാർത്ഥിയെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്നായിരുന്നു മർദനം.
യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തു വന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
വടിവാളും കയ്യിൽ പിടിച്ച് യുവാവിനെ ബൈക്കിൽ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് പിന്തുടർന്ന് എത്തിയതോടെ യുവാവിനെ ഇവർ വഴിയിലിറക്കി വിടുകയായിരുന്നു.