ചുട്ടുപൊള്ളി കേരളം, യുവി ഇൻഡക്സ് 11ന് മുകളിൽ; ഗുരുതരമായ സാഹചര്യം


തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.
ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.
പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇൻഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9ഉം, മലപ്പുറം പൊന്നാനിയിൽ 8ഉം യുവി ഇൻഡക്സ് രേഖപ്പെടുത്തി.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോളിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 6 മുതൽ 7 വരെ യുവി ഇൻഡക്സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.