കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആറു ജില്ലകളില്‍ അലംഭാവ മുണ്ടായി; മുഖ്യമന്ത്രി


കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. വാക്സിനേഷനിൽ വാർഡുതല സമിതി അംഗങ്ങൾക്ക് മുൻഗണന നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഇവർ മുൻകയ്യെടുക്കണം. ആംബുലൻസിന് പകരം വാഹനങ്ങൾ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കൂടിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. ഇതുവരെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നത്. എന്നാൽ താഴെ തട്ടിലെ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്.