കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി.


വള്ളിക്കുന്ന് : ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെ പനയമഠം തറവാട്ടുകാരണവർ പ്രഭാകരൻ നായരുടെ നേതൃത്ത്വത്തിൽ മറ്റ് അവകാശികളുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം.
നവംബർ ഒന്ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ വാവുത്സവം. ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം തിങ്കളാഴ്ച നടക്കും.
30ന് ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട്. മണ്ണൂർ കാരകളിപ്പറമ്പിലെ കോട്ടയിൽ നിന്നാരംഭിക്കുന്ന ജാതവൻ പുറപ്പാടിന് കുടിൽപുരക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാൻ്റെ നേതൃത്ത്വത്തിൽ ഒരുക്കങ്ങളാരംഭിച്ചു.
നാടൊട്ടുക്കും ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിന് ശേഷം നവംബർ ഒന്നിന്ന് രാവിലെ വാക്കടവിൽ എത്തുന്ന ജാതവൻ, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒന്നിച്ചു തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം.