NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘മുഖ്യമന്ത്രി എന്നെ തെറ്റിദ്ധരിച്ചു, പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും’; പി.വി അൻവർ

1 min read

മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനത്തോട് പ്രതികരിച്ച് എം.എൽ.എ പി.വി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി.വി അൻവർ പറ‌ഞ്ഞു.

 

മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ നിലപാട് മാറും. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് പി. ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ പുറത്തുവിട്ട ഓഡിയോ സന്ദേശം പൊലീസ് സൂപ്രണ്ട് എംഎൽഎയുടെ കാല് പിടിച്ച് കരയുന്നതാണ്. സുജിത് ദാസ് കള്ളത്തരം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് കാലുപിടിച്ചത്? എന്താണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്? ആ ഫോൺ റെക്കോർഡ് ചെയ്തത് സമൂഹത്തെ ഇത് സീരിയസ് ആയി ബോധ്യപെടുത്താനാണെന്നും അൻവർ പറ‌ഞ്ഞു.

 

താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പൊലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം, അത് തുടരും.

തൻ്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ താൻ തള്ളി പറയില്ല. സ്വർണ്ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞത് എഡിജിപി. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ ഞാൻ ഇല്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാർട്ടിക്ക്‌ വേണ്ടെന്ന് തോന്നുന്നത് വരെ താൻ പാർട്ടിയിൽ നിന്ന് പോരാടുമെന്നും അൻവർ പറഞ്ഞു.

 

പി ശശിയുടെ പ്രവർത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. ഞാൻ പഴയ കോൺഗ്രസുകാരൻ തന്നെയാണ്. ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ? മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എം.ആർ. അജിത് കുമാറിന്റെ പ്രസ്താവന.

സ്വർണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. ആ കേസിൽ അന്വേഷണം നടക്കണം. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്.

 

എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പോലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. സ്വർണ്ണം കൊണ്ടുവന്ന ആളുകൾ തെളിവുകൾ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരുന്നതിൽ അവർക്ക് ഭയമുണ്ട്.

102 CRPC പ്രകാരമാണ് പോലീസ് ഈ സ്വർണ്ണ കള്ളകടത്ത് കേസുകൾ മുഴുവൻ എടുത്തിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്? ഇവിടെയാണ് പോലീസിന്റെ കള്ളത്തരമെന്നും പി വി അൻവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!