സിദ്ദീഖ് കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണം; കേന്ദ്രത്തോട് സുപ്രീംകോടതി


കോവിഡ് ബാധിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഭാര്യയുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി. അതേസമയം സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി.
സിദ്ദീഖ് കാപ്പനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചതിനെതിരായ പ്രതിഷേധം രാജ്യമൊട്ടുക്കും ശക്തമായതിന് പിന്നാലെയാണ് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹര്‍ജിക്കൊപ്പം സുപ്രീംകോടതി സിദ്ദീഖ് കാപ്പൻറ കേസും പരിഗണിച്ചത്.
എന്നാല്‍ ഹേബിയസ് കോർപസ് ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ ശക്തമായ വാദം ഉന്നയിച്ചു. നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾക്ക അനുസൃതമായാണ് കാപ്പന് തടങ്കലിൽ കഴിയുന്നത് എന്നതിനാൽ അപേക്ഷ നിലനിർത്താനാവില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ ആറ് മുതൽ യു.പി സർക്കാരിന്റെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി നിരന്തരം നീട്ടിക്കൊണ്ടുപോയത്. സിദ്ദീഖ് കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം പ്രസിഡൻറ് മിജി ജോസാണ് ഹേബിയസ് കോർപ്പസ് ഹര്‍ജി സമർപ്പിച്ചത്.