രാഷ്ട്രീയ പാര്‍ട്ടിയുടെ കുഴൽപ്പണ കവർച്ചക്കേസ്; ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ


കൊടകരയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പതുപേര്‍ കസ്റ്റഡിയില്‍. കുഴല്‍പ്പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്.
ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളം കവര്‍ന്നതാണെന്ന് കണ്ടെത്തി.
സംഭവത്തില്‍, കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്കു വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്തുവന്നിരുന്നു. സമാനമായ സംഭവം പാലക്കാടും നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.