രാജ്യത്ത് 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി; പിഎം കെയർ ഫണ്ട് അനുവദിച്ചു, ഉടൻ പ്രവർത്തന ക്ഷമമാക്കും
1 min read

രാജ്യത്ത് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ 551 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (PSA) ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം അനുവദിച്ചു.
ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കും.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക. സർക്കാർ ആശുപത്രികളിൽ 162 ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പിഎം-കെയർസ് ഫണ്ട് ഈ വർഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു.
അതേസമയം രോഗവ്യാപനം കുറയാത്തതിനാൽ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടി. ഡൽഹിയിൽ ഓക്‌സജിൻ ക്ഷാമം തുടരുകയാണ്.