വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽ


തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിനുള്ളിൽ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവർ പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയെയും സുഹൃത്ത് രേവണ്ണയെയും നാട്ടുകാർ ചേർന്ന് പിടികൂടിയത്.
വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം.
തോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മൂത്ത കുട്ടിക്ക് ഷാനിൻ്റെ ഭാര്യ ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സിറ്റ് ഔട്ടിൽ എത്തിയ ഈശ്വരപ്പ മുട്ടിലിഴഞ്ഞ് കുഞ്ഞിനടുത്തെത്തി കുട്ടിയുടെ കാലിൽ പിടിച്ച് വലിച്ചു. ഈ സമയം ഉള്ളിൽ നിന്നും ഷാൻ ഇവിടെത്തി. ഇതോടെ ഇയാൾ ഷാനോട് ഭിക്ഷ ചോദിച്ചു പിന്നാലെ ഓടിരക്ഷപ്പെട്ടു.
തുടർന്ന് ഷാനും സമീപവാസികളും കൂടി ഇയാളെ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു. സമീപത്തുള്ള ആനപ്പെട്ടിയിൽ നിന്നാണ് ഈശ്വരപ്പയുടെ സുഹൃത്ത് രേവണ്ണയെ പിടികൂടിയത്. നാട്ടുകാരാണ് ഇയാളെ പിടിച്ച് പൊലീസിലേൽപ്പിച്ചത്.
ഇവർ രണ്ടും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന് ഷാനും ഭാര്യയും പരാതി അറിയിച്ചു. ഈശ്വരപ്പയെയും രേവണ്ണയെയും പൊലീസ് ചോദ്യംചെയ്‌ത് വരികയാണ്.