‘കുതിരക്കച്ചവടം തടയണം, സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കണം’; രാഷ്ട്രപതിക്ക് തുറന്ന കത്തയച്ച് മുൻ ജഡ്ജിമാർ


വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുൻ ജഡ്ജിമാർ. ജനാധിപത്യ മാതൃക പിന്തുടരണം, തൂക്കു സഭയാണ് വരുന്നതെങ്കിൽ കുതിരക്കച്ചവടം തടയണം, നിലവിലെ ഭരണസംവിധാനത്തിന് ജനവിധി നഷ്ടപ്പെട്ടാൽ തിരഞ്ഞെടുപ്പിന് മുൻപ് രൂപീകരിച്ച മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ പ്രതിസന്ധിയുണ്ടാകാമെന്ന ആശങ്കയും അവർ കത്തിലൂടെ പങ്കുവെച്ചു.
ജനാധിപത്യ മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള തങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലെ കടുത്ത വേദനയിലാണ് ഈ കത്തെഴുതുന്നതെന്നും മുൻ ജഡ്ജിമാർ വ്യക്തമാക്കി. മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജിഎം അക്ബർ അലി, അരുണ ജഗദീശൻ, ഡി ഹരിപരാന്തമൻ, പിആർ ശിവകുമാർ, സിടി സെൽവം, സി വിമല, മുൻ പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവർ ഒപ്പിട്ട തുറന്ന കത്താണ് രാഷ്ട്രപതിക്ക് അയച്ചത്.
നിലവിലെ ഭരണസംവിധാനത്തിന് ജനവിധി നഷ്ടപ്പെടുകയാണെങ്കിൽ സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കിക്കൊണ്ട് ഭരണഘടന ഉയർത്തിപ്പിടിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ജഡ്ജിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
തൂക്കു സഭ വരികയാണെങ്കിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമലിലായിരിക്കും. കുതിര കച്ചവടത്തിന്റെ സാധ്യതകൾ തടയാൻ സ്ഥാപിത ജനാധിപത്യ മാതൃക അവർ പിന്തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും കത്തിൽ പറയുന്നു.
എല്ലാ മണ്ഡലങ്ങളിലെയും ഓരോ ബൂത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തതും, പെരുമാറ്റ ചട്ടത്തിന്റെ ഫോറം 17 (സി) പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതും, ഭരണപക്ഷത്തിന്റെ മുതിർന്ന നേതാക്കൾ പ്രതിപക്ഷ പാർട്ടികൾക്കും ന്യൂനപക്ഷങ്ങൾക്ക് എതിരെയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ ചെറിയ നടപടികൾ മാത്രം കൈക്കൊണ്ടതും ആശങ്കയുണ്ടാക്കുന്നതായി കത്തിൽ സൂചിപ്പിച്ചു.
തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ഭരണഘടന അനുശാസിക്കുന്ന ആശയങ്ങളോട് ശക്തമായ പ്രതിബദ്ധതയുള്ളവരാണെന്നും അവർ കത്തിൽ സൂചിപ്പിക്കുന്നു. ഭരണഘടനയെയും ജനാധിപത്യത്തെയും പ്രതിരോധിക്കാനും സംരക്ഷിക്കാനും അവകാശമുള്ള അന്തിമ അധികാരിയാണ് സുപ്രീം കോടതി. തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും അസാധാരണ സാഹചര്യം ഉണ്ടായാൽ തടയാനും അത്തരം സാഹചര്യം അഭിസംബോധന ചെയ്യാനും സുപ്രീം കോടതി തയ്യാറാകണമെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു.
ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരന്മാരെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴത്തെ വേനൽക്കാല അവധിക്കാലത്തും സുപ്രീം കോടതിയിലെ അഞ്ചു ജസ്റ്റിസുമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഉയർന്നുവന്നേക്കാവുന്ന ഏതെങ്കിലും ഭരണഘടനാ പ്രതിസന്ധി ഉണ്ടായാൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും ജഡ്ജിമാർ കൂട്ടിച്ചേർത്തു.