റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി

കാസർകോട്: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് പുതിയ നിയമനം. സ്ഥലം മാറ്റത്തിന് റിയാസ് മൗലവി വധക്കേസ് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന.
മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികൾ ആർഎസ്എസ് പ്രവർത്തകരായിരുന്നു. എന്നാൽ എല്ലാ പ്രതികളെയും കഴിഞ്ഞയിടയ്ക്ക് കോടതി വെറുതെവിട്ടു. തിരഞ്ഞെടുപ്പ് സമയത്ത് വന്ന വിധി വലിയ ചർച്ചയാവുകയും പ്രതിപക്ഷം ഇത് സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു.
തുടർന്ന്, എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണെന്നും ശിക്ഷ നൽകാനാവശ്യമായ തെളിവുകളുണ്ടെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. ചൂരിയിലെ പള്ളിയിൽ അതിക്രമിച്ചു കയറി പ്രതികൾ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കേസിൽപ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിലാണ് കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണൻ വിധി പ്രസ്താവിച്ചത്.