വള്ളിക്കുന്നിൽ ലൈഫ് ഭവന പദ്ധതിയിൽ 117 വീടുകൾ പൂർത്തീകരിച്ചു : 27 ന് മന്ത്രി താക്കോൽ കൈമാറും.
1 min read

വള്ളിക്കുന്ന്: സംസ്ഥാന സർക്കാറിൻ്റെ സ്വപ്നപദ്ധതികളിൽ ഒന്നായ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ 117 വീടുകൾ പൂർത്തീകരിച്ചു. വള്ളിക്കുന്നിൽ ലൈഫ് ഭവന പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം ആദ്യഘട്ടം പൂവണിയുന്നത് 300 പേർക്കാണ്.
ജില്ലയിൽ തന്നെ ലൈഫ് 20-20 ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ടെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് വള്ളിക്കുന്ന്. മൽസ്യത്തൊഴിലാളികളും എസ്.സി, ജനറൽ വിഭാഗങ്ങളിലായി 300 ഗുണഭോക്താക്കളാണ് എഗ്രിമെൻ്റ് വെച്ച് വീടുനിർമ്മാണം നടത്തിവരുന്നത്.
ഭവന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ പറഞ്ഞു. ഓരോ സമ്പത്തിക വർഷവും 100 ൽ അധികം ജീർണിച്ച വീടുകളാണ് ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കുന്നത്.
ഭവനരഹിതരുടെ ലിസ്റ്റ് പൂർത്തീകരിക്കുന്നതോടെ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിലും എഗ്രിമെൻ്റ വെക്കൽ നടപടി ആരംഭിക്കും. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കൾ എഗ്രിമെൻ്റ് വെച്ചതിൽ 76 പേരും, മത്സ്യത്തൊഴിലാളി മേഖലയിൽ 86 ൽ 32 ഉം പട്ടികജാതി വിഭാഗത്തിൽ 28 ൽ ഒമ്പത് പേരുമാണ് വീടുപണി പൂർത്തീകരിച്ചത്.
പതിമൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് ലൈഫ് ഭവന പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചിലവഴിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ ലൈഫ് ആദ്യ ലിസ്റ്റിലെ 114 വീടുകളും ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.
പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം ചൊവ്വാഴ്‌ച രാവിലെ 11:30 ന് അത്താണിക്കൽ നടക്കുന്ന ചടങ്ങിൽ തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും.