വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ വിലസുന്നു ; കർശന നടപടിയുമായി പോലീസ്.

fake news reporter

തിരൂരങ്ങാടി : സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ്.
യാതൊരു ആധികാരികതയില്ലാതെ ‘ന്യൂസ് റിപ്പോർട്ടർമാർ’ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് നൽകിയ പരാതിയിൽ പോലീസ് വ്യാജന്മാർക്കെതിരെ നടപടി കർശനമാക്കുന്നത്.
തിരൂരങ്ങാടിയിൽ കഴിഞ്ഞ ദിവസം നടന്ന മരണം, പോക്‌സോ കേസ് ഉള്‍പ്പെടെ ഈയിടെ പല വാര്‍ത്തകളും തെറ്റായും നിയമവിരുദ്ധമായും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ വ്യാജ വാർത്തകൾക്കെതിരെ ഇവരുടെ ബന്ധുക്കളും മറ്റും പോലിസിലും, പ്രസ്സ് ക്ലബ്ബിലും പരാതിയുമായി എത്തിയിരുന്നു.
വാട്‌സ് ആപ്പുകളിലും, ഫേസ് ബുക്കിലും വിവിധ സ്ഥലങ്ങളുടെ പേരിൽ ഗ്രൂപ്പുകളുണ്ടാക്കി ഓൺലൈൻ പത്രമെന്ന വ്യാജേനയാണ് ഇവർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത്. നാട്ടിൽ നടക്കുന്ന പൊതുപരിപാടികളിൽ ‘മാധ്യമപ്രവർത്തകരെന്ന പേരിൽ ഓടിയെത്തുന്ന ഇവർ ഇതിനായി സ്വന്തമായി ടാഗോടുകൂടി തിരിച്ചറിയൽ കാര്‍ഡ് വരെ തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ പലരും വാഹനത്തില്‍ ‘പ്രസ്സ്’ സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഇത്തരം കാര്‍ഡുകളുപയോഗിച്ച് ഔദ്യോഗിക പരിപാടികളിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങുന്നതും പോലിസിസിന്റെ ശ്രദ്ധയിൽപെട്ടിട്ടുള്ളതായി സി.ഐ. കെ.ടി ശ്രീനിവാസൻ പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.
മാധ്യമ പ്രവർത്തനത്തിന് ലഭിക്കുന്ന പരിഗണന ദുരുപയോഗം ചെയ്തു വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തുകയാണെന്ന് ഇത്തരക്കാർക്കെതിരെ ആരോപണമുണ്ട്.
പൊതുജനങ്ങൾക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന കയറിക്കൂടുകയും പുറത്തുവിടാൻ നിയന്ത്രണമുള്ള ഫോട്ടോകളും വീഡിയോകളുംവരെ ചിത്രീകരിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത് പതിവാണ്.
പല സ്ഥാപനങ്ങളിൽനിന്നും നിരവധി പരാതികളാണ് ഇതിനെതിരെ ഉയരുന്നത്. ചിലർ വിദേശത്തു നിന്നാണ് ഇത്തരം വാട്സപ്പ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത്. ഓഫീസോ മേൽവിലാസമോ മിക്ക വാട്സാപ്പ് ഗ്രൂപ്പുകൾക്കും ഇല്ല. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.