നിരവധി മോഷണ കേസുകളിലെ പ്രതി പരപ്പനങ്ങാടിയിൽ അറസ്റ്റിൽ


പരപ്പനങ്ങാടി: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ
ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 8 മണിക്ക് ചിറമംഗലം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നും താനൂർ ഡി.വൈ.എസ്.പി യുടെ സക്വാഡ് അംഗങ്ങളായ സലേഷ്, സബറുദീൻ, പ്രകാശ്, പരപ്പനങ്ങാടി എസ്.ഐ. അരിസ്റ്റോട്ടിൽ, അഡീ. എസ്. ഐ. രാധാകൃഷ്ണൻ, സി.പി ഒ മാരായ സഹദേവൻ, ആൽബിൻ, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ആറ് മാസക്കാലമായി പരപ്പനങ്ങാടിയിലെയും താനൂരിലെയും ചീട്ടുകളിസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനുകളിലായി 50 ൽ പരം മോഷണ കേസുകളിൽ പ്രതിയാണ്. മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലായി പ്രതിക്കെതിരെ നിലവിൽ 10 ൽ പരം ജാമ്യമില്ലാ വാറന്റുകൾ നിലവിലുണ്ട്. പരപ്പനങ്ങാടി ചുടലപ്പറമ്പിനു സമീപമുള്ള വീട്ടിൽ നിന്നും രാത്രി തുറന്നിട്ട ജനൽ വഴി അകത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരവും മാലയും മോക്ഷണം ചെയ്ത കേസിലേക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പുതിയ മോഷണ കേസുകൾ പരപ്പനങ്ങാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. അരിയല്ലൂർ ബീച്ചിനു സമീപത്തായുള്ള വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയുടെ പാദസരവും വളയും മോഷണം ചെയ്തതും, അററത്തങ്ങാടിയിലുള്ള വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ വളയും പാദസരവും മോഷണം ചെയ്തതും, ചമ്രവട്ടം ബീയ്യത്ത് ഒരു വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാലയും തിരൂർ പരിയാപുരം സ്വദേശിനിയുടെ പാദസരവും മോഷണം ചെയ്ത കാര്യങ്ങൾ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ പുഴകളിൽ മീൻപിടുത്തം തൊഴിലായിട്ടുള്ള പ്രതി മീൻപിടുത്തനിടയിലുള്ള സമയങ്ങളിൽ സമീപത്തുള്ള ജനലുകൾ തുറന്നിട്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്.
ഉറങ്ങിക്കിടക്കുന്നയാളുകൾ അറിയാതെ മോഷണം നടത്തുന്നതിൽ അതിവിദഗ്ധനായ പ്രതി ലുങ്കിയും ടി ഷർട്ടുമാണ് മോഷണ സമയത്ത് ധരിക്കാറുള്ളത്. മോഷണം ചെയ്തു കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ തിരൂർ ഭാഗത്തുള്ള ഇടത്തരം ജുവലറികളിൽ ഭാര്യക്കോ മക്കൾക്കോ സുഖമില്ല എന്നും ആശുപത്രിയിൽ കൊണ്ടുപോവുന്ന തിനു പണം അത്യാവശ്യമാണ് എന്ന് ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വയ്ക്കുകയും അങ്ങനെ കിട്ടുന്ന പണം ചീട്ടു കളിക്കായാണ് പ്രതി ഉപയോഗിച്ചിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.