സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല; ക്ഷണിച്ചതിന് നന്ദിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി


സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലീം ലീഗ് പങ്കെടുക്കില്ല. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കൾ, റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും പിന്നീട് നടന്ന കൂടിയാലോചനകൾക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.
സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ലീഗിനെ സിപിഎം ഔദ്യോഗികമായി ക്ഷണിച്ചത്. ലീഗ് സിപിഎമ്മിലേക്ക് അടുക്കുന്നവെന്ന തരത്തിൽ ചർച്ചകളുണ്ടാക്കുകയും ഇത് മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആശങ്ക അറിയിച്ചിരുന്നു.
റാലിയില്‍ പങ്കെടുക്കുന്നത് യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി. ഇത്തരമൊരു വിഷയം നിലനിൽക്കുന്ന സാഹചര്യത്തിൽ പങ്കെടുക്കേണ്ടെന്ന പാണക്കാട് സാദിഖലി തങ്ങളും നിലപാടെടുത്തതോടെ ലീഗ് നേതൃത്വം റാലിയിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
നവംബർ 11 ന് കോഴിക്കോട് വച്ചാണ് സിപിഎം റാലി സംഘടിപ്പിക്കുന്നത്. കോൺഗ്രസിനെ റാലിയിലേക്ക് വിളിക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. തരൂരിന്‍റെ നിലപാടാവും കോൺഗ്രസിന്‍റേതെന്നും സിപിഎം വ്യക്തമാക്കി. സമസ്തയെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമസ്ത പങ്കെടുക്കുമെന്നും വ്യക്തമാക്കി. എല്ലാവരും ഒരേ പോലെ അണിനിരക്കണമെന്നും മുസ്ലീം ലീഗ് പങ്കെടുക്കണമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു.