പരപ്പനങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി


പരപ്പനങ്ങാടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പള്ളിച്ചന്റെ പുരക്കൽ അബ്ദുൽ റൌഫ് (30) നെയാണ് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറൽ അജിതാ ബീഗം ഉത്തരവിറക്കിയത്.
തട്ടികൊണ്ടുപോ യി പരിക്കേൽപ്പിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക, മുതലുകൾ നശിപ്പിക്കുക, സാമൂഹിക ലഹളയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുക മുതലായ കുറ്റകൃത്യങ്ങളിൽ പ്രതിയാണിയാൾ. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണ്ണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടുള്ള അക്രമസംഘത്തിലെ പ്രധാനിയുമാണ്.
ഇതുമായി ബന്ധപ്പെട്ട് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസ് നിലവിലുണ്ട്. ജ്വല്ലറി ഉടമയെ തട്ടികൊണ്ടുപോയി പരിക്കേൽപ്പിച്ച് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസ്സിൽ തടവിൽ കഴിയുകയായിരുന്ന ഇയാൾ കഴിഞ്ഞ ജൂണിലാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ആറ് മാസക്കാലത്തേക്കാണ് ഇയാൾക്കെതിരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിച്ച് ജില്ലയിലേയ്ക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഈ വർഷം നിരവധി കേസ്സുകളിൽ പ്രതികളായിട്ടുള്ള 9 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 29 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്തതായി മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.