തിരൂരങ്ങാടിയിൽ വിജയാരവം മുഴക്കി എല്‍.ഡി.എഫ്. കണ്‍വെന്‍ഷന്‍


തിരൂരങ്ങാടി: കേരളത്തെ വർഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ഇടതു പക്ഷം അതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ചെമ്മാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 കിട്ടിയാൽ കേരളം ഭരിക്കുമെന്ന അവകാശവാദത്തെ എന്ത് കൊണ്ടാണ് കോൺഗ്രസ് എതിർക്കാത്തത്. കോൺഗ്രസ് കച്ചവടത്തിന് തയ്യാറായിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നതെന്നും പന്ന്യൻ പറഞ്ഞു. ചടങ്ങിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വിപി സോമസുന്ദരൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസ മുഖ്യപ്രഭാഷണം നടത്തി.
സി. പി. ഐ. ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി തയ്യിൽ സമദ്, കവറൊടി മുഹമ്മദ് മാസ്റ്റർ, എം സിദ്ധാർത്ഥൻ, പി. മധു, ജയൻ പി നായർ, കെ.സി നാസർ, കമ്മു കൊടിഞ്ഞി, പി മൈമൂനത്ത്, സൽമ, ലെനിൻ ദാസ് എന്നിവർ പ്രസംഗിച്ചു. അഡ്വ. സി. ഇബ്രാഹിംകുട്ടി സ്വാഗതവും ഇരുമ്പൻ സൈതലവി നന്ദിയും പറഞ്ഞു.
തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രഫ: ഇ പി മുഹമ്മദാലി, തയ്യിൽ അലവി, ഡോ.ഭരദ്വാജ് പള്ളത്ത്, സി.കെ.ബാലൻ, കവറൊടി മുഹമ്മദ് എന്നിവർ രക്ഷാധികാരികളായും വി.പി സോമസുന്ദരൻ ചെയർമാനായും, ഇരുമ്പൻ സെയ്തലവി കൺവീനറായും, സുരേഷ് എടരിക്കോട് ട്രഷററായും 2001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു